മുർശിദ് കൂടല്ലൂർ

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച പുകൾപെറ്റ പണ്ഡിതനും ഈജിപ്തിലും തുർക്കിയിലുമായ്‌ പൊട്ടിപ്പുറപ്പെട്ട വിഘടിത പ്രസ്ഥാനങ്ങൾക്കെതിരെ ജിഹ്വയും തൂലികയും പടവാളാക്കിയ മഹാമനീഷിയുമായിരുന്നു ഇമാം മുസ്ത്വഫ സ്വബ്‌രി (റ). ഈജിപ്തിലെയും തുർക്കിയിലെയും വിഘടിതർക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ അദ്ധേഹം ഇസ്ലാമിനൊരുക്കിയ  സംരക്ഷണം വളരെ വലുതാണ്.
തന്റെ കാലഘട്ടത്തിലുള്ള മുഴുവൻ വ്യതിയാന ചിന്തകളെയും വിശദീകരിക്കുകയും ഇസ്‌ലാമിന്റെ പ്രാമാണിക കാഴ്ചപ്പാടുകളിൽ അതിനുള്ള പരിഹാരങ്ങൾ നിർദേശിക്കുന്ന പ്രസ്തുത ഗ്രന്ഥം ഇമാം സ്വബ്‌രി ലോകത്തിന് നൽകിയ അപൂർവ്വവും മഹത്തരവുമായ സംഭാവനയാണ്.
ജനനവും പ്രാഥമികവിദ്യാഭ്യാസവും

തുർക്കിയിലെ തൗഖദ് പ്രവിശ്യയിൽ  ക്രിസ്താബ്ദം 1889 ലാണ് ഇമാം സ്വബ്‌രിയുടെ ജനനം. പ്രമുഖ പണ്ഡിത കുടുംബത്തിൽ പിറവികൊണ്ട 
ഇമാം സ്വബ്‌രി പിതാവ്‌ അഹമദിൽ നിന്നും പാരമ്പര്യ വിജ്ഞാനം അഭ്യസിച്ച് പിന്നീട് കൈസറിലേക്ക് ഉപരിപഠനാർത്ഥം യാത്ര പോകുകയും പ്രമുഖരിൽ നിന്ന് ജ്ഞാനം നേടുകയും ചെയ്തു. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ ഒരുപാട് പണ്ഡിതന്മാരുമായി സംവദിക്കാനും വൈജ്ഞാനിക രാഷ്ട്രീയമേഖലകളിൽ തന്റേതായ ഇടപെടലുകൾ നടത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.

ഔദ്യോഗിക ജീവിതം

ഇരുപത്തിരണ്ടാം വയസ്സിൽ അദ്ധ്യാപന ജീവിതം ആരംഭിച്ച ഇമാം  സ്വബ്‌രി സുൽത്താൻ മുഹമ്മദ്‌ ഫാത്തിഹിന്റെ നേതൃത്വത്തിലുള്ള കോളേജിലാണ് ആദ്യമായി സേവനം ചെയ്തത്. അവിടന്നങ്ങോട്ട്‌ കർമ്മനൈരന്ത്യത്തിന്റെ നിരവധി നാഴികകല്ലുകൾ അദ്ദേഹത്തിന് താണ്ടികടക്കാനായി. ഉസ്മാനിയ്യ ഖിലാഫത്തിന് കീഴിലുള്ള 'ബയാനുൽ ഹഖ്‌ ' പണ്ഡിത സഭയിലെ നിത്യ സാന്നിധ്യം, ദാറുൽ ഹികമിലെ സാരഥി, ദാറുൽ ഹദീസിലെ ഹദീസ്‌ പണ്ഡിതൻ തുടങ്ങി പല ബൗദ്ധിക മേഖലകളിലും മഹാൻ സേവനമനുഷ്ടിച്ചു. പിന്നീട് 1919ൽ ദിമാഅ 
ഫരീദ്‌ ബാഷ ഒന്നാമന്റെ കാലഘട്ടത്തിൽ ഏറ്റവും ഉന്നതപദവിയായ ശൈഖുൽ ഇസ്ലാമെന്ന സ്ഥാനം അദ്ദേഹത്തെ തേടിയെത്തി. അവസാനമായി ഈ പദവി സ്വീകരിച്ചതും മഹാൻ തന്നെയായിരുന്നു. പക്ഷെ പിന്നീട് ഉസ്മാനിയ്യ ഖിലാഫത്തിന്റെ തകർച്ചയോടെ  1923ൽ മിസ്‌റിലേക്കും അവിടുന്ന് ലബനാനിലേക്കും അദ്ദേഹത്തിന് പാലായനം ചെയ്യേണ്ടിവന്നു.

വൈജ്ഞാനിക ഇടപെടലുകൾ

ഉസ്മാനിയ്യ ഖിലാഫത്തിന്റെ തകർച്ചയ്ക്ക് ശേഷം വിവിധ രാഷ്ട്രങ്ങളിലൂടെ അദ്ദേഹം സഞ്ചാരം നടത്തി. 
യൂറോപ്യൻ നഗരങ്ങൾ സന്ദർശിച്ച മഹാൻ ആധുനികതയുടെ  നിയന്ത്രണങ്ങൾ മുഖ്യധാരയിൽ വരുത്തിയ മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി. ഇതിനിടയിൽ മക്കയിലെ പ്രസിദ്ധനായ ശരീഫ് ഹസനെ സന്ദർശിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1932ൽ മിസ്റിൽ തന്നെ തിരിച്ചെത്തിയ അദ്ദേഹം 54 വരെയുള്ള നീണ്ട രണ്ട് പതിറ്റാണ്ടു കാലം മിസ്റിൽ സേവനമനുഷ്ഠിച്ചു.
നിരന്തരം ഗ്രന്ഥങ്ങൾ വിരചിതമായിരുന്ന ആ കാലഘട്ടത്തിൽ തത്വചിന്ത വ്യാപകമായി ചർച്ചചെയ്യപെട്ടിരുന്നു.
അറബി,ടർക്കിഷ് ഭാഷകളിലുണ്ടായിരുന്ന പ്രാവീണ്യം ഈ ഭാഷകളിൽ രചിക്കപ്പെട്ട  ഫിലോസഫി, ഇൽമുൽ കലാം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങൾ ആഴത്തിൽ പഠിക്കാൻ  അദ്ദേഹത്തെ സഹായിച്ചു. ഫിലോസഫിയും ഇൽമുൽ കലാമും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ പേരിൽ സമൂഹത്തിൽ ഛിദ്ധ്രത പരത്താൻ ഒരു പറ്റം വികല ചിന്താധാരകൾ മുന്നോട്ടുവന്ന സമയമായിരുന്നു അത്‌. പൗരാണിക കാലം തൊട്ടുള്ള ഫിലോസഫിയുടെ ചരിത്രം പഠിക്കാൻ ഇതദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഫ്രഞ്ചു ഭാഷയിൽ രചിക്കപ്പെട്ട് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപെട്ട പോൾ ജന്നത്തിന്റെ 'അൽ മൻതിഖ് വൽ മദ്ഹബ് ' , അഹമ്മദ് അമീനും നജീബ്‌ മഹ്മൂദും ചേർന്ന് രചിച്ച 'ഖിസ്സതു  ഫൽസഫത്തിൽ ഹദീസ് ' എന്നീ ഗ്രന്ഥങ്ങൾ  മഹാൻ പഠനവിധേയമാക്കുന്നത്. ഇതിലൂടെ ഇമ്മാനുവൽ കാന്റിന്റെയും ഫെഡറിക് ഹെഗലിന്റെയും ചിന്താവൈകല്യം മനസ്സിലാക്കാനും അതിന് തക്കതായ മറുപടി നൽകാനും അദ്ദേഹത്തിന്  സാധിച്ചു.

അറബിയിലും ടർകിഷിലുമായി നിരവധി ഗ്രന്ഥങ്ങൾ ഇമാം സ്വബ്‌രി രചിച്ചിട്ടുണ്ട്. ഇതിൽ ആറ് ഗ്രന്ഥങ്ങളാണ് അറബിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. 'അന്നകീർ അലാ മുൻകിരിന്നിഅമ' , 'മസ്അലത്തു തർജിമത്തിൽ ഖുർആൻ', 'മൗഖിഫുൽ ബഷർ തഹ്ത സുൽത്താനിൽ ഖദ്ർ' , 'അൽ ഖൗലുൽ ഫസ്ൽ, മൗഖിഫുൽ അഖ്ലി വൽ ഇൽമി വൽ ആലം' എന്നിവ അവയിൽ ചിലതാണ്. വിശ്വാസ ശാസ്ത്രത്തിൽ രചിച്ച 'മൗഖിഫുൽ അഖ്ലി വൽ ഇൽമി വൽ ആലം' എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ  മാസ്റ്റർ പീസ്. നൂറ്റാണ്ടിന്റെ ഗ്രന്ഥം എന്നാണ് മൗഖിഫു ൽ അഖ്ൽ വിശേഷിപ്പിക്കപ്പെടുന്നത്.
ഇസ്‌ലാമിന്റെ ചിന്താധാരകൾക്ക് തുരങ്കം വെക്കുന്ന നിരവധി എഴുത്തുകാരേയും ചിന്തകന്മാരെയും ഇമാം സ്വബരിക്ക് ഈജിപ്ത്തിൽ കണ്ടുമുട്ടേണ്ടിവന്നു. ഇതിൽ പ്രധാനികളാണ് റഷീദ് രിള, ഫരീദ്‌ വജ്ദീ, സകീ മുബാറക് തുടങ്ങിയവർ. ഹുസൈൻ ഹൈക്കലിനെ പോലുള്ള പ്രവാചക ചരിത്രകാരന്മാർ ഖുർആനല്ലാതെ മറ്റൊരു മു്അജിസത്തും നബി(സ)ക്ക്‌ ഇല്ലെന്ന് വാദിച്ചവരാണ്. ഇവരെ മുന്നിൽ കണ്ട്  രചിച്ച കൃതിയായിരുന്നു 'അൽ ഖൗലുൽ ഫസ്‌ൽ ബൈനല്ലദീന യുഅമിനീന ബിഗയ്ബി വല്ലദീന ലാ യുഅമിനൂൻ"

ഇമാം സ്വബ്രി തുർക്കിയിലായിരിക്കെ എഴുതിയ 'അന്നകീറു അലാ മുൻകിരിന്നിഅമ' കമാൽ പാഷയുടെ വിഘടിത നിയമങ്ങൾക്കെതിരെയും ഉസ്മാനിയ്യ ഖിലാഫത്തിനെതിരായി യഹൂദ-അമുസ്ലിം കൂട്ടുകെട്ടിൽ നടത്തിയ നീക്കങ്ങളെ പ്രതിപാദിച്ചുള്ളതാണ്. 
ഈ കാലഘട്ടത്തിൽ തന്നെ 'മസ്അലത്തു തർജ്ജിമത്തിൽ ഖുർആൻ' എന്ന ഗ്രന്ഥ രചന അത്താ തുർക്കിന്റെ ഗവണ്മെന്റ് ഖുർആൻ ടർക്കിഷിലേക്ക് മൊഴിമാറ്റം ചെയ്യുകയും നിസ്കാരമുൾപ്പെടുന്ന അടിസ്ഥാന കർമ്മങ്ങളിൽ ടർക്കിഷ്‌ ഖുർആൻ കൊണ്ടുവരികയും ചെയ്ത ഘട്ടത്തിലായിരുന്നു.

ഇതുപോലെതന്നെ വിശ്വാസശാസ്ത്രത്തിൽ ഇസ്ലാമിന്റെ നിലപാടുകൾ പ്രമാണബദ്ധവും യുക്തിസഹവുമായി സമർത്ഥിക്കുന്ന രചനയാണ് 'മൗഖിഫുൽ ബഷർ'. വികലവാദികൾക്ക് സംഭവിച്ച  ചിന്താവൈകല്യങ്ങൾക്കെതിരായിരുന്നു ഈ ഗ്രന്ഥം.

ഈ സമയത്താണ് ഹുസൈൻ ഹൈക്കൽ 'ഹയാത്തു മുഹമ്മദ് ' എന്ന ഗ്രന്ഥം രചിക്കുന്നത്. അഹ്‌ലുൽ ഹദീസിനെ നിശിതമായി വിമർശിക്കുന്ന ഒരു ഗ്രന്ഥമായിരുന്നു ഇത്‌. ചില അസ്ഹരീ പണ്ഡിതർ ഇത്‌ ഇമാം സ്വബ്‌രിയുടെ ശ്രദ്ധയിൽപെടുത്തി. ഇതേ സമയത്തിൽ തന്നെ മഹ്‌മൂദ്‌ ഷൽതൂത്‌ പല അബദ്ധജടിലമായ വാദങ്ങളുമായി  രിസാല മാസികയിൽ ഒരു ലേഖനം എഴുതുന്നത്. യുക്തിഭദ്രമായ രീതിയിൽ ശൈഖ്‌ അതിന് മറുപടി അയച്ചെങ്കിലും അവരത്‌ പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. ഇത്രയുമായപ്പോഴാണ് ശൈഖ് തന്റെ വിശ്വഗ്രന്ഥമായ 
മൗഖിഫുൽ അഖ്ലിന്റെ നുബുവ്വത്തും അനുബന്ധവിഷയങ്ങളും ചർച്ചചെയ്യുന്ന മൂന്നാം ഭാഗം സ്വതന്ത്ര രചനയായി പുറത്തിറക്കുന്നത്.

ഉസ്മാനിയ്യ ഖിലാഫത്തിന്റെ പതനത്തോടുകൂടി 
സുരക്ഷിതത്വം നിലനിന്നിരുന്ന ഇസ്ലാമിക ലോകത്ത്‌ മതവിരുദ്ധ ശക്തികളുടെ വിളയാട്ടം നിമിത്തം അരക്ഷിതാവസ്ഥ പരക്കാൻ തുടങ്ങി. ഖിലാഫത്തിന്റെ പതനത്തോടുകൂടി പിറവികൊണ്ട നവീനവാദികൾ പുത്തൻ ആശയങ്ങൾ ഇസ്ലാമിക ശരീഅത്തുമായി കൂട്ടികലർത്താൻ തുടങ്ങി.

ഈ കാലത്തെ പുത്തൻവാദികളിൽ പ്രമുഖനായിരുന്നു മുസ്തഫ കമാൽപാഷ.  ഇദ്ദേഹത്തിന്റെ വാദങ്ങൾക്കെതിരെ ഘോരമായി ശബ്‌ദിച്ച മുസ്തഫ സ്വബ്‌രി അധികാര വർഗത്തിന്റെ ശത്രുവാകാൻ അധികനാൾ വേണ്ടിവന്നില്ല. ഇതിനാൽ അദ്ദേഹത്തിന്ന് നേരെ പലതവണ വധശ്രമങ്ങളുണ്ടായി.
റുമേനിയയിലേക്കും മറ്റിതര യൂറോപ്യൻ രാജ്യങ്ങളിലേക്കുവരെ ഉസ്‌മാനിയ്യ ഖിലാഫത്തിന്റെ പരമോന്നത പണ്ഡിതന് ജീവരക്ഷാർത്ഥം പലായനം ചെയ്യേണ്ടി വന്നു.
പല മുസ്ലിം രാജ്യങ്ങളും അദ്ദേഹത്തിന് അഭയം നൽകാൻ തയ്യാറായിരുന്നില്ല. ഒടുവിൽ അദ്ദേഹം ഈജിപ്ത്തിൽ സ്ഥിരതാമസമാക്കി.

ഈജിപ്ത്തിലും അവസ്ഥതകൾ വ്യത്യസ്തമായിരുന്നില്ല മുഹമ്മദ്‌ അബ്ദുവിന്റെ നവീന വാദങ്ങൾ പിടിമുറുക്കിയ ഈജിപ്തിലും ഇസ്ലാമികച്ച പശ്ചാത്തലം  വികൃതമായിരുന്നു. അൽ അസ്ഹർ പോലെയുള്ള ലോകോത്തര മതപാഠശാലകളിൽ വരെ അടിസ്ഥാന കാര്യങ്ങളിൽ പോലും പുത്തൻവാദത്തിന്റെ ചുവ നിഴലിച്ചുനിന്നിരുന്നു. അസ്ഹറിലെ പ്രധാന പണ്ഡിതരായ മുസ്തഫ അൽ മറാഗിയും, അഹമ്മദ്‌ ഷൽത്വൂതുമെല്ലാം എന്തിന് അക്കാലത്തെ ശൈഖുൽ അസ്ഹറായിരുന്ന മഹ്മൂദ്‌ ഷൽതൂത്‌ വരെ ഈ വികലചിന്താധാരകൾ പേറുന്നവരായിരുന്നു.

അങ്ങനെ ഈജിപ്തിലുള്ള നവീനവാദികൾക്കെതിരെയും ഇമാം അക്ഷീണം പോരാടി. ആരുടേയും സ്ഥാനാമാനങ്ങളോ അധികാരങ്ങളോ ഒന്നും തന്നെ അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. തന്റെ വാർദ്ധക്യത്തിലും നിരവധി തൂലികയിലൂടെയും അല്ലാതെയുമായി അദ്ദേഹം എതിരാളികൾക്കെതിരെ നിലകൊണ്ടു. ഈജിപ്ത്തിലെ ഇസ്ലാമിക ചിട്ടകളുടെ അധപതനത്തിന് കാരണം മുഹമ്മദ് അബ്ദുവും അദ്ദേഹത്തിന്റെ ഗുരു ജമാലുദ്ദീൻ അഫ്‌ഗാനിയുമാണെന്നും അൽ അസ്ഹറിനെ മതവിരുദ്ധ തട്ടകമാക്കിയ മുഹമ്മദ്‌ അബ്ദു അവിടെയുള്ള വിദ്യാർത്ഥികളെയും കൂട്ട്പിടിച്ച് ഈജിപ്ത്തിലാകെ ഛിദ്രത പരത്തിയെന്നും ആരോപിച്ച ഇമാം സ്വബ്‌രി തന്റെ വാർദ്ധക്യദശയിലും വിശുദ്ധ ഇസ്ലാമിനായ്‌ പോരാടി കൊണ്ടേയിരുന്നു.

മൗഖീഫുൽ അഖ്‌ൽ

നാലു വാള്യങ്ങളായി പുറത്തിറങ്ങിയ മൗഖീഫുൽ അഖ്‌ൽ എന്നഗ്രന്ഥം ഇമാം സ്വബ്‌രി രചിക്കുന്നത് തന്റെ വാർദ്ധക്യ കാലത്താണ്. 2000 ത്തിലധികം പേജുകൾ വരുന്ന ഈ ഗ്രന്ഥം ശൈഖിന്റെ നിശ്ചയധാർഢ്യത്തിനുള്ള ഉദാത്തമായ തെളിവാണ്.

തുർക്കിയിലും ഈജിപ്ത്തിലും താൻ ദർശിച്ച മതപരമായ അപചയങ്ങളും രാഷ്ട്രീയ മുതലെടുപ്പും വിവരിക്കുന്ന പ്രസ്തുത ഗ്രന്ഥം ആത്മീയ വീണ്ടെടുപ്പിനുള്ള മറുമരുന്നും നിർദേശിക്കുന്നുണ്ട്. പിൽകാലത്ത്‌ ഏറെ പ്രശസ്‌തി നേടിയ ഈ  രചന നൂറ്റാണ്ടിന്റെ 
ഗ്രന്ഥമാണെന്ന് അബുൽ ഫത്താഹ്‌ അൽ ഗുദ്ദ വിശേഷിപ്പിക്കുന്നുണ്ട്‌. ധാരാളം സലഫി പണ്ഡിതർ വരെ ഈ  ഗ്രന്ഥത്തെ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് അത്ഭുതാവാഹമായ യാഥാർഥ്യമാണ്.

'മൗഖിഫുൽ ബശർ തഹ്ത സുൽത്വാനിൽ ഖദ്ർ', 'അൽ ഖൗലുൽ ഫസ്‌ൽ' എന്നിങ്ങനെ രണ്ടു പ്രധാന ഭാഗങ്ങളായാണ് ഈ ഗ്രന്ഥം ക്രമീകരിച്ചിട്ടുള്ളത്.  മുഹമ്മദ്‌ അബ്ദുവിനെ പോലോത്ത ഇസ്‌ലാഹീ പണ്ഡിതന്മാരുടെ വികലവാദങ്ങളെയും ഇസ്‌ലാമിക അപചയങ്ങളെയും ഇതിലൂടെ ഇമാം വിമർശന വിധേയമാക്കുന്നുണ്ട്‌.
  
ഇസ്ലാമിക വിശ്വാസ ശ്രേണിയിലെ പ്രധാനമായ പ്രവാചക ദൃഷ്ടാന്തങ്ങൾ, പരലോകം, വിചാരണ തുടങ്ങിയ അദൃശ്യകാര്യങ്ങളെ നിഷേധിക്കുന്നവർക്കെതിരെയാണ് അൽ ഖൗലുൽ ഫസ്ൽ നിലകൊള്ളുന്നത്. മുഅജിസത്തുകളെ നിഷേധിച്ച ഡോക്ടർ ഹുസൈൻ ഹൈക്കൽ, പരലോകം വിചാരണ ഇവയൊക്കെ നിഷേധിച്ച ശൈഖ് മഹ്മൂദ്‌ ഷൽതൂത്‌ തുടങ്ങിയവരെ പോലെയുള്ള  വികടന വാദികൾക്കെതിരെയുള്ള കടന്നാക്രമണമായിരുന്നു ഈ ഗ്രന്ഥം.

നാലുഭാഗങ്ങളിൽ ആദ്യം ബുദ്ധിക്ക് വിശുദ്ധ ദീനിൽ ഉള്ള പരിഗണനയെ സംബന്ധിച്ചും, രണ്ടാം ഭാഗത്തിൽ അറിവിനെക്കുറിച്ചും പഞ്ചേന്ദ്രിയങ്ങളിൽ ഇവക്കുള്ള സ്വാധീനത്തെ സംബന്ധിച്ചും മൂന്നാം ഭാഗം ബുദ്ധിയെക്കുറിച്ചും ബുദ്ധി അറിവാർജ്ജിക്കുന്നതിൽ നിർവ്വഹിക്കുന്ന പങ്കിനെയും ചർച്ച ചെയ്യുന്നു.

തന്റെ കാലഘട്ടത്തിലുള്ള മുഴുവൻ വ്യതിയാന ചിന്തകളെയും വിശദീകരിക്കുകയും ഇസ്‌ലാമിന്റെ പ്രാമാണിക കാഴ്ചപ്പാടുകളിൽ അതിനുള്ള പരിഹാരങ്ങൾ നിർദേശിക്കുന്ന പ്രസ്തുത ഗ്രന്ഥം ഇമാം സ്വബ്‌രി ലോകത്തിന് നൽകിയ അപൂർവ്വവും മഹത്തരവുമായ സംഭാവനയാണ്.