യൂനുസ് ഖാന്‍

2014 ജൂലൈയിലാണ്  കേരളത്തിലെ നീനു ജോസ് അടക്കം എതാനും മലയാളി നേഴ്സുമാര്‍ ഇറാഖിലെ ഐസിസിന്‍റെ തടവില്‍ ആകുന്നത്. ആദ്യം ഇവര്‍ ജോലി നോക്കിയിരുന്ന ആസ്പത്രികെട്ടിടം തകരാന്‍ പോകുന്നു എന്ന് പലതവണ ഐസിസുകാർ വന്ന് മുന്നറിയിപ്പ് നല്‍കുന്നു. "നിങ്ങളെ ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നുമാണ് അവര്‍ തങ്ങളോടു പറഞ്ഞത്" എന്ന് നഴ്സുമാര്‍ പിന്നീട്‌ പറയുന്നുണ്ട്‌. റമദാന്‍ മാസത്തിലും ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കിയെന്നും ഫോണ്‍ ചെയ്യാന്‍ അനുമതി കൊടുത്തു എന്നും നഴ്സുമാര്‍ ന്യൂസ് ചാനലുകളോട് പറഞ്ഞിരുന്നു. 'കരുതലുള്ള ആങ്ങളമാര്‍' എന്ന നേഴ്സുമാരുടെ പ്രയോഗം പലവട്ടം ചര്‍ച്ച ആയിരുന്നു. ഐസിസിനെ കുറിച്ച് അതുവരെ ഉണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു വീക്ഷണമാണ് മലയാളികള്‍ക്ക് ലഭിച്ചത്. (എൻ ഡി ടി വി റഫ: https://www.ndtv.com/blog/i-was-an-isis-hostage-a-kerala-nurses-iraq-diary-593731)
ചുരുക്കത്തിൽ മലയാളികളുടെ ഇസ്ലാമോഫോബിയയും, മുസ്ലിം കഥാപാത്ര വാർപ്പ് മാതൃകകളും വിദഗ്ധമായി സന്നിവേശിപ്പിച്ച് യഥാർത്ഥ കഥയെ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാക്കി ചിത്രീകരിച്ച് നിരൂപക പ്രശംസയും ബോക്സ് ഓഫീസ് ഹിറ്റും കരസ്ഥമാക്കിയിട്ടുണ്ട് ടേക്ക് ഓഫ്
ഇറാഖിൽ പത്തൊമ്പത് ഇന്ത്യൻ നഴ്സുമാരെ ബന്ദിയാക്കിയതും പിന്നീട് മോചിപ്പിച്ചതുമായ യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ടേക്ക് ഓഫ് എന്ന ചിത്രം.. യഥാർത്ഥ കഥയിൽ ക്രിസ്ത്യൻ വിശ്വാസി ആയ യുവതിയെ പേരും മതവും മാറ്റി സമീറ എന്ന മുസ്ലിം പേരും പാശ്ചാത്തലവും നൽകുന്നുണ്ട് പാർവതിയുടെ നഴ്സായ കേന്ദ്ര കഥാപാത്രത്തിന്.

വിവാഹം കഴിഞ്ഞ് ജോലിക്ക് പോകാൻ തയ്യാറാവുന്ന സമീറയെ തടയുകയും ഞങ്ങളുടെ കുടുംബത്തിൽ അങ്ങനെയൊരു പാരമ്പര്യമില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട് ആസിഫ് അലിയുടെ യഥാസ്ഥിതിക മുസ്ലിം കഥാപാത്രവും കുടുംബവും.

പിൽക്കാലത്ത് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളായിരുന്നെങ്കിലും നഴ്സുമാർ 'കരുതലുള്ള ആങ്ങളമാരെന്നും' , വി എസ് - 'പോരാളികൾ ' എന്നും അന്ന് വിശേഷിപ്പിച്ച ഇന്ത്യൻ നഴ്സുമാരെ അനായേസം വിട്ടയച്ചത് സിനിമയിൽ സംവിധായകൻ ചിത്രീകരിച്ചത് എങ്ങനെയായായിരുന്നെന്ന് ടേക്ക് ഓഫ് കണ്ടവർക്കൊക്കെ അറിയാവുന്നതാണ്.

നഴ്സുമാരുടെ പാസ്പോർട്ട് നശിപ്പിക്കുന്നു, മൊബൈൽ ഫോണെല്ലാം വാങ്ങി വെച്ചു ആരേയും ബന്ധപ്പെടാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു, നഴ്സുമാരെയെല്ലാം നിസ്കരിക്കാൻ പരിശീലിപ്പിക്കുന്നു, ഖുർആൻ വാക്യങ്ങൾ സമീറയുടെ മകന്റെ വായിൽ നിന്ന് വന്നില്ലായിരുന്നെങ്കിൽ മുഴുവൻ നഴ്സുമാരും കൊല്ലപ്പെടുമായിരുന്നു എന്ന് സിനിമ പറയുന്നുണ്ട്.

ക്ലൈമാക്സ് സീനിൽ ബാഗിൽ നിന്ന് കുരിശ് മാല തെറിച്ച് വീണപ്പോൾ ഇപ്പോ കൊല്ലപ്പെടും എന്ന ഭീതിയിൽ മറ്റൊരു ബാഗ് ആ കുരിശ് മാലയ്ക്ക് മുകളിൽ വെച്ചപ്പോൾ മാത്രം ആയിരുന്നു നഴ്സുമാർക്ക് ജീവൻ നഷ്ടപ്പെടാതിരുന്നത്.

കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച കഥാപാത്രം തീവ്രവാദി ക്യാമ്പിൽ നിന്ന് വെടിയേറ്റ ഒരു മലയാളി ഐസിസ്കാരനെ കണ്ട് മുട്ടുകയും അവനോട് പാശ്ചാത്തപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. (നഴ്സുമാരെ തട്ടിക്കൊണ്ട് പോയ കാലഘട്ടത്തിൽ മലയാള ഐസിസ് ബന്ധം സ്ഥിതീകരിച്ചിരുന്നില്ല. പിന്നെയും രണ്ട് വർഷം കഴിഞ്ഞ് 2016 ആണ് ആദ്യ ഐസിസ് ബന്ധം സ്ഥിതീകരിച്ചത്.)

ചുരുക്കത്തിൽ മലയാളികളുടെ ഇസ്ലാമോഫോബിയയും, മുസ്ലിം കഥാപാത്ര വാർപ്പ് മാതൃകകളും വിദഗ്ധമായി സന്നിവേശിപ്പിച്ച് യഥാർത്ഥ കഥയെ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാക്കി ചിത്രീകരിച്ച് നിരൂപക പ്രശംസയും ബോക്സ് ഓഫീസ് ഹിറ്റും കരസ്ഥമാക്കിയിട്ടുണ്ട് ടേക്ക് ഓഫ്.

"ഞാൻ അഭിനയിച്ച  ചില സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു.. അതിൽ ഞാൻ ഖേദിക്കുന്നു..   ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറില്ല, പലതും പഠിച്ച് വരുകയാണ്... ഇനി മുൻപോട്ട് പോകുന്ന സിനിമകളിൽ അത് വരാതിരിക്കാനും ഉള്ള തീരുമാനം ഞാൻ എടുത്തിട്ടുണ്ട്.." എന്ന് പാർവ്വതീ തിരുവോത്തിന്റെ ഏറ്റുപറച്ചിൽ പ്രസക്തമാകുന്നത്‌ ഇങ്ങനെയാണു.