ജുറൈസ് പൂതനാരി


ലപ്പോഴായി തോന്നിയ ഒരു കാര്യമാണ് 'ഒരാള്‍ എങ്ങനെ 'ഞാന്‍' എന്ന് സ്വയം പറയുക', ഒരാളുടെ എക്‌സിസ്റ്റന്‍സ് ആയി ബന്ധപ്പെട്ട ഈ സംശയാസ്പദമായി നിലനില്‍ക്കുന്ന (മര്യാദക്ക് നിസ്‌കരിക്കാന്‍ പോലും വിസമ്മതിക്കുന്ന) ചോദ്യം എപ്പോഴും എന്നെ അലട്ടുന്നുണ്ടായിരുന്നു. ഒരു വ്യക്തിയുടെ ഓരോ സെക്കന്‍ഡിലും അയാളിലെ ഞാനത്ത്വം ഒരു സെല്‍ഫ് എക്‌സിസ്റ്റന്‍സ് ഇല്ലാതെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന (ഉള്ളിലും പുറത്തും) ബീയിങ് ആയി നില നില്‍ക്കുമ്പോള്‍ ഓരോ അവസരത്തിലും മാറിക്കൊണ്ടിരിക്കുന്ന ഞാനിനെ  എങ്ങനെ 'ഞാന്‍' എന്ന പൊതു സങ്കല്പത്തില്‍ വിളിക്കാന്‍ സാധിക്കും എന്നത്.

എല്ലാവരും നിസ്സാരമായി കാണുന്നതും അതേസമയം പ്രശ്‌നരഹിതമല്ലാതെ  നിലനില്‍ക്കുന്നതുമായ ഈ ഓണ്‍ടോളജിക്കലായ സംശയം എന്നെ അലട്ടിക്കൊണ്ടിരിക്കുന്നത് ഒരാള്‍ 'ഞാന്‍' എന്ന് പറയുമ്പോള്‍ അതിനു ശരിയായ അസ്ഥിത്വം ഇല്ല എന്നതാണ്. അതുകൊണ്ടായിരിക്കും ഇന്നലെ കണ്ട നീ അല്ലല്ലോ ഇത് എന്ന് പലപ്പോഴായി സുഹൃത്തുക്കളും അധ്യാപകരും നമ്മോടെ ചോദിക്കുന്നത്. അതുകൊണ്ടുതന്നെ, ഇന്നലെ പറഞ്ഞ 'ഞാനും' എന്ന് പറയുന്ന 'ഞാനും' വ്യത്യസ്തമാണ്.
 ഒരാളിലെ ഞാനത്ത്വം  (സ്വഭാവത്തിലും ശരീരത്തിലും) മാറിയത് കൊണ്ടായിരിക്കാം ഇന്നലെ 'ഞാന്‍' ചെയ്യാം എന്ന് പറഞ്ഞ പല വാഗ്ദാനങ്ങളും ഇന്നത്തെ 'ഞാനിന്' പലപ്പോഴായി സാധിക്കാതിരിക്കുന്നത്.
ഒരാളില്‍ റഖീബ്, അതീദ് ശൈത്ത്വാന്‍ എന്നിവര്‍ നിലനില്‍ക്കുന്നുണ്ട് എന്ന് നാം വിശ്വസിക്കലോട് കൂടെ ഏകവചനം ആയ 'ഞാന്‍' എന്ന വാക്ക് എങ്ങനെ വ്യാകരണപരമായി ശരിയാകും എന്നത് ഇതില്‍ ഉള്ളടങ്ങിയ മറ്റൊരു തീര്‍ക്കാനാവാത്ത പ്രശ്‌നമാണ്.
ഒരു പക്ഷേ, എനിക്ക് തോന്നുന്നത് ബയോളജിക്കലി എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരു 'ഞാനിനെ' (വ്യക്തിയെ) സൂചിപ്പിക്കാനായിരിക്കും ഒരിക്കലും മാറാത്ത ഒരു പ്രതീകമായ 'പേര്' ഓരോരുത്തര്‍ക്കും നല്‍കുക എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.