ജാബിർ മലയമ്മ

ലോക ക്ലാസിക്കുകളിൽ ഒന്നും ഇംഗ്ലീഷ് നോവലിസ്റ്റ് ഡാനിയൽ ഡീഫോയുടെ മാസ്റ്റർപീസുമായകൃതിയാണ് റോബിൻസൺ ക്രൂസോ. കടൽ സഞ്ചാരത്തിന്റെ  സൗന്ദര്യവും സാഹസികതയും അനുഭവസാക്ഷ്യമെന്നപോലെ ഈ സാങ്കല്പികകഥയിൽ ആവിഷ്കരിക്കുന്നു. അതുല്യമായ ഈ ഭാവനാസൃഷ്ടിക്ക് പ്രചോദനമായത് ഒരുനാവികന്റെ അനുഭവകഥയാണെങ്കിലും, തന്റെ ഭാവനാലോകത്ത്  പുതുമയുള്ളൊരു ദ്വീപിനെ വരച്ചുചേർക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ലോകം ചുറ്റാനിറങ്ങിയ ഒരു യുവാവാണ് റോബിൻസൺ ക്രൂസോ. നാവികനായി ജോലി ചെയ്യാനാണ് തന്റെ നിയോഗം എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പിതാവ് അടക്കം പലരും തന്റെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ  ശ്രമിച്ചിട്ടും അദ്ദേഹം പിന്മാറിയില്ല. കടൽ യാത്രികനായി  തന്റെ  പതിനേഴാം വയസ്സിൽ  ഇറങ്ങി പുറപ്പെട്ട ക്രൂസോയുടെ ആദ്യ യാത്ര തന്നെ നല്ലൊരു ദുരന്തത്തിൽ കലാശിച്ചു. പല കടൽയാത്രകൾക്കും ഒടുക്കം ഇനി കടലിലേക്കില്ലെന്ന് നീന്തിക്കയറിയ അദ്ദേഹം, ഒന്ന് അഭിവൃദിപെടുമ്പയേക്കും എല്ലാം തുലച്ചുവീണ്ടും കടലുതേടി ഇറങ്ങുന്ന വിസ്മയകാഴ്ച്ച  ഈ നോവലിൽ  കാണാനാകും.
ഒരിക്കൽ കപ്പൽ തകർന്ന് കൂട്ടുകാരെല്ലാം നഷ്ട്ടപെട്ട അദ്ദേഹം ഒരുദീപിൽ നീന്തിക്കയറുന്നു.  പിന്നീടങ്ങോട്ട് അതിജീവനത്തിന്റെ അത്ഭുദകഥയാണ്. പ്രകൃതിയുടെ മടിത്തട്ടിൽ ഏകനായി ജീവിതം നെയ്തെടുക്കുന്ന ഒരു മനുഷ്യന്റെ കഥ. മനുഷ്യവാസം ഇല്ലാത്ത ആ ദ്വീപിൽ,  ക്രൂസൊ നീണ്ട 28 വർഷം ഒറ്റയ്ക്ക് കഴിയേണ്ടി വന്നു. അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് പ്രതിസന്ധികളാണ് നോവലിന്റ പ്രമേയം. പങ്കുവെക്കാനും കൂട്ടുകൂടാനും ഒരാളില്ലാതെ  ഒറ്റപ്പെടുമ്പോൾ തന്നോടുതന്നെ സംവദിക്കുന്ന ക്രൂസോയുടെ ചിത്രം മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല. തന്റെ കഠിനമായ പരിശ്രമത്തിലൂടെ പ്രയത്നത്തിലൂടെ ദുരന്തഭൂമിയിൽ നിന്നും അദ്ദേഹം രക്ഷപ്പെടുന്നു.

ഇത് ഒരു പോരാട്ടകഥയാണ്. ഏകാന്തതയുടെ സുന്ദര ആവിഷ്കാരമായതുകൊണ്ടായിരിക്കണം ഇത് വായനക്കാരനെ പിടിച്ചിരുത്തിയത്.