1947 ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച അവസരത്തില്‍ രണ്ട് രാഷ്ട്രീയ- സാമ്പത്തിക സിദ്ധാന്തങ്ങള്‍ ലോകത്തെ അടക്കിഭരിച്ചിരുന്നു. ക്യാപിറ്റലിസവും കമ്മ്യൂണിസവും. ഈ രണ്ട് സിദ്ധാന്തങ്ങളും ഇന്ത്യക്ക് പറ്റിയതല്ലെന്ന് രാഷ്ട്രപിതാവായ മഹാത്മഗാന്ധി പ്രസ്താവിച്ചു. ഇന്ത്യയുടെ സമഗ്രമായ ഒരു ജീവിത ദര്‍ശനം അദ്ദേഹം നിര്‍ദേശിച്ചു. ഗാന്ധിയന്‍ സോഷ്യലിസം എന്ന് പിന്നീട് അറിയപ്പെടാന്‍ തുടങ്ങിയ സിദ്ധാന്തം ഇന്ത്യക്കുമാത്രമല്ല, ലോകത്തിനാകമാനം അത് പ്രസക്തമാണ്. സത്യത്തിലും അഹിംസയിലും അധിഷ്ടിതമായ ഒരു നൈതിക വ്യവസ്ഥ ഈ സമഗ്രമായ സിദ്ധാന്തത്തിന് അടിസ്ഥാന ഘടകമായി വര്‍ത്തിച്ചു.
സമഗ്രമായ മനുഷ്യജീവിതത്തെ വെട്ടിതിരിച്ച് ഓരോ മേഖലക്കും അതിര്‍വരമ്പുകളിട്ട് പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ജയപരാജയങ്ങള്‍ തീരുമാനിക്കുന്ന ഏര്‍പ്പാടാണ് കമ്മ്യൂണിസവും ക്യാപ്പിറ്റലിസവും. സാമ്പത്തിക ശാസ്ത്രത്തിന്റെയോ, അല്ലെങ്കില്‍ രാഷ്ട്രതന്ത്രത്തിന്റെയോ സിദ്ധാന്തങ്ങളിലൂടെ സമഗ്രമായ ജീവിതത്തെ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നത് നിഷ്ഫലമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതമാണ് രാഷ്ട്രീയത്തിന് അര്‍ത്ഥവും മൂല്യവും നല്‍കേണ്ടത്. മറിച്ച്, രാഷ്ട്രീയം അല്ലെങ്കില്‍ സാമ്പത്തികം ജീവിതത്തെ ഭരിക്കാനിടവരുമ്പോള്‍ രാഷ്ട്രീയവും തകരാറിലാവും. രാഷ്ട്രതന്ത്രത്തേയും രാഷ്ട്രീയത്തേയും മനസ്സിലാക്കേണ്ടത് സമഗ്രമായ ജീവിത വീക്ഷണത്തിന്റെ നിലപാടില്‍ നിന്നാവണമെന്നും ജീവീത മൂല്യങ്ങള്‍ തന്നെയാവണം രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ എന്നുമാണ് ഗാന്ധിജി അര്‍ത്ഥമാക്കിയത്. സമഗ്രജീവിതത്തിനുണ്ടായിരിക്കേണ്ട മൂല്യങ്ങള്‍ തന്നെയായിരിക്കണം വിവിധ മേഖലകള്‍ക്കുമുണ്ടാകേണ്ടതെന്ന് ഗാന്ധിജി പറഞ്ഞപ്പോള്‍ വിവിധ മേഖലകളെ കൂട്ടികുഴക്കണം എന്നല്ല അദ്ദേഹം അര്‍ത്ഥമാക്കിയത്. രാഷ്ട്രീയത്തിന് മൂല്യം നല്‍കുക എന്നാല്‍ രാഷ്ട്രീയവും മതവും കൂട്ടികുഴക്കുകയാണെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഗാന്ധിജിയെ അറിയുന്നവരല്ല.
സത്യം, അഹിംസ, സ്‌നേഹം, സ്വാതന്ത്യം, സമാധാനം, നീതി, സമത്വം, സാഹോദര്യം, നിര്‍ഭയത,സ്വാശ്രയം,അന്തസ്സ്, സര്‍ഗാത്മകത എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു പുത്തന്‍ രാഷ്ട്രീയ- സാമൂഹിക സംവിധാനമാണ് ഗാന്ധിജി മാര്‍ക്‌സിസത്തിന് പകരം വെച്ചത്. ലോകവും മനുഷ്യനും നില നില്‍കുന്നത് അഹിംസയിലും സത്യത്തിലും സ്‌നേഹത്തിലുമാണെന്ന ദര്‍ശനം ഇന്നും എന്നത്തേക്കാളും പ്രസക്തമാണ്.
ഇന്ത്യന്‍ രാഷ്ട്രവും ഇന്ത്യന്‍ സമൂഹവും എങ്ങിനെയായിരിക്കണമെന്നതിനെ സംബന്ധിച്ച് ഗാന്ധിജിക്ക് വ്യക്തിപരമായ കാഴ്ചപാടുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു:സത്യത്തിലും അഹിംസയിലും അടിയുറച്ച് സമൃദ്ധവും സന്തുഷ്ടവും സ്വയം പൂര്‍ണവുമായ ഗ്രാമങ്ങളെ ഉള്‍കൊള്ളുന്ന ഒരു രാഷ്ട്രത്തെയാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. ഒരു ഗ്രാമവും മുഖ്യാവശ്യങ്ങള്‍ക്ക് വേണ്ടി സാധാണഗതിയില്‍ മറ്റാരേയും ആശ്രയിക്കുകയില്ല. ആശ്രയം ആവശ്യമായി വന്നാല്‍ തന്നെ അത് പരസ്പരാശ്രയമായിരിക്കും. പരസ്പ്പര സഹായ സഹകരണങ്ങളിലേര്‍പ്പെടുന്ന പൂര്‍ണ്ണറിപ്പബ്ലിക്കായിരിക്കും ഗ്രാമങ്ങള്‍. അടിസ്ഥാന വിദ്യാഭ്യാസം നിര്‍ബന്ധമായിരിക്കും. കഴിയുന്നിടത്തോളം എല്ലാ പ്രവര്‍ത്തനങ്ങളും സഹകരണാടിസ്ഥാനത്തിലായിരിക്കും നടത്തുക. ഇന്നുള്ളത് പോലെ അയിത്തമാചരിക്കുന്ന ജാതികള്‍ അവിടെ കാണുകയില്ല. അഹിംസ ഗ്രാമീണരുടെ വിശ്വാസപ്രമാണമായിരിക്കും. ഒാരോഗ്രാമവും പ്രധിരോധ നടപടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും നടത്തക്കവിധം സ്വയം പര്യാപ്ത്തമായിരിക്കും.' ഗാന്ധിജി വിശദീകരിച്ചു. '' നെഹ്‌റുവില്‍ നിന്നാരംഭിച്ച ഗാന്ധിയന്‍ ആശയങ്ങളും രാഷ്ട്രീയ-  സാമൂഹിക പ്രവര്‍ത്തനങ്ങളും ബോധപൂര്‍വ്വമോ അല്ലാതെയോ, രാജ്യത്തങ്ങളോളമിങ്ങോളം അതിവേഗം അംഗീകരിക്കപ്പെട്ടു. ഫലം ഇന്നു നാം കാണുന്ന ഇന്ത്യയാണ്.
ഗാന്ധിജി പറയുന്നു: ദേശസ്‌നേഹിയാവാതെ ഒരാള്‍ക്കു വിശ്വസ്‌നേഹിയാവാന്‍ സാധ്യമല്ല. ദേശീയത്വം ഒരു വസ്തുതയാകുമ്പോള്‍ അതായത്,വിഭിന്ന രാഷ്ട്രങ്ങളിലെ വിഭിന്ന ജനതകള്‍ സ്വയം സംഘടിതരാവുകയും ഏകഭാവേന പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവരാവുകയും ചെയ്യുമ്പോള്‍ മാത്രമേ വിശ്വസ്‌നേഹം സാധ്യമാവൂ. ദേശിയത്വമല്ല, ആധുനിക രാഷ്ട്രങ്ങള്‍ക്ക് വിനാശകരമായി തീര്‍ന്നിട്ടുള്ളത്. സങ്കുചിതത്വം, സ്വാര്‍ത്ഥത,നിഷേധമനോഭാവം എന്നിവയാണ്. മറ്റാരുടേയെങ്കിലും ചെലവില്‍ ലാഭമുണ്ടാക്കുവാനും മറ്റാരെയെങ്കിലും നശിപ്പിച്ച് സ്വയം ഉയരാനുമാണ് ഒരോരുത്തരുടേയും ശ്രമം. ഇന്ത്യന്‍ ദേശീയത്വം സ്വീകരിച്ചിട്ടുള്ള പാത വ്യത്യസ്തമാണ്. മാനവരാശിയുടെ പൊതുനന്മക്കും സേവനത്തിനും വേണ്ടി സ്വയം സംഘടിതമാവാന്‍ അഥവാ സ്വന്തം വ്യക്തിത്വം കണ്ടെത്താനാണ് അതിന്റെ ശ്രമം''  (18.06.1925 യംഗ് ഇന്ത്യ- എന്റെ സ്വപ്‌നത്തിലെ ഇന്ത്യ)
1925 ല്‍ ഗാന്ധി പറഞ്ഞ കാര്യം ഇന്നും പ്രസക്തം തന്നെ. സമൂഹത്തില്‍ സ്വാര്‍ത്ഥതയും നിഷേധമനോഭാവവും പ്രകടമായി ഇന്ന് കാണുന്നു. ദേശീയതയെ കുറിച്ചും അന്തര്‍ദേശീയതയെ  പറ്റിയും ചിന്തിക്കുമ്പോള്‍ ഗാന്ധിജിയുടെ ഈ കാഴ്ചപാടിന് എക്കാലവും പ്രസക്തിയുണ്ട്.
അഹിംസയിലധിഷ്ഠിതമായ ഒരു ലോകത്തെ സ്വപ്‌നം കണ്ട മഹാത്മജി അശാന്തിയുടെ കരിന്തിരി കത്തുന്നതു കണ്ടുകൊണ്ടാണ് ഇഹലോകവാസം വെടിഞ്ഞത്. ഇരുപതാം നൂറ്റാണ്ട് കണ്ട മഹാനായ  ഒരഹിംസവാദിക്കുണ്ടായ അനുഭവം ഏവരേയും വേദനിപ്പിച്ചു. മഹാത്മാജിയുടെ കൊലയാളികളുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുന്ന ശക്തികളിപ്പോഴും ഈ മണ്ണില്‍ നില നില്‍ക്കുന്നുണ്ട്. അതേ രൂപത്തിലുള്ള വര്‍ഗീയ ഫാസിസ്റ്റുവാദികള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ മതത്തിന്റെയും ജാതിയുടേയും വംശീയതയുടെയും പേരില്‍ പോരാട്ടങ്ങളും ആഭ്യന്തരകലാപങ്ങളും നടത്തി കൊണ്ടിരിക്കുന്നു.സ്വാതന്ത്ര്യത്തിനും ജന്മാവകാശത്തിനും വേണ്ടി പോരാടുന്ന ജനവിഭാഗങ്ങളുടെ ദുര്‍വിധിയും ദുരന്തങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം ഇന്ത്യാക്കാര്‍ എത്ര ഭാഗ്യവാന്മാര്‍! സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ ദേശീയതക്കു നേരയും ഭീഷണികള്‍ മുഴക്കുന്ന വിഘടനശക്തികള്‍ ഇവിടെയുണ്ടെന്ന കാര്യം നാം വിസ്മരിക്കരുത്.
ലോകസംസ്‌ക്കാരത്തിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവന അഹിംസ എന്ന തത്ത്വസംഹിതയാണ്. ''അഹിംസ എന്നാല്‍ പ്രതികാരം ചെയ്യാനുള്ള സ്വന്തം അഭിവാജ്ഞയുടെ മേല്‍ ചെലുത്തുന്ന ബോധപൂര്‍വവും സുനിശ്ചിതവുമായ നിയന്ത്രണവുമെന്നര്‍ത്ഥം. എന്നാല്‍ നിഷ്‌ക്രിയത്വവും സ്‌ത്രൈണവും നിസ്സാഹയവുമായ കീഴടങ്ങലിനേക്കാള്‍ എന്ത് കൊണ്ടും മെച്ചപ്പെട്ടത് പ്രകടാക്രമണം തന്നെയാണ്. ഇന്ന് ലോകസമാധാനത്തിനും നിരായുധീകരണത്തിനും വേണ്ടി ശബ്ദിക്കുന്ന പ്രസ്ഥാനങ്ങളെ കണ്ടെത്തുക പ്രയാസമാണ്. ലോക സമാധാനസംഘടനയായ യു.എന്‍.ഒ പല സന്ദര്‍ഭങ്ങളിലും കേവലം നോക്കുകുത്തിയാവുന്ന അവസ്ഥയാണുള്ളത്. ചേരിചേരാപ്രസ്ഥാനത്തെ ശക്തിപ്പെടുത്തി ഒരു മൂന്നാം ലോക ചേരിയെ സംഘടിപ്പിക്കാന്‍ ഇപ്പോള്‍ നെഹ്‌റുവോ, ടീറ്റോയോ ഇന്ദിരാഗാന്ധിയോ രാജീവ് ഗാന്ധിയോ ഇല്ലല്ലോ?. ഗാന്ധിജിയുടെ അഹിംസസിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ച് സമാധാനത്തിന്റെ കൈതിരിയുമായി ലോകജനതയെ നയിക്കാന്‍ വരും കാലങ്ങളില്‍ മറ്റൊരു ഗാന്ധിജി പുനരവതരിക്കുമോ?. അന്ന് ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി പൊരുതുമ്പോള്‍ കരുത്ത് നല്‍കാന്‍ ഗാന്ധിജിയുടെ അഹിംസാസന്ദേശങ്ങള്‍ പടക്കോപ്പുകളായി പ്രത്യക്ഷപ്പെടും തീര്‍ച്ച.
ഗാന്ധിജിയുടെ സ്വപ്നം
ഇന്ത്യക്ക് യഥാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലൂടെ ലോകത്തിന് സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല, ഗ്രാമങ്ങളിലാണ്.കൊട്ടാരങ്ങളിലല്ല, കുടിലുകളിലാണ്.
ഗാന്ധിജി
ഗാന്ധിജി വളരെ ലളിതമായി സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിലും ശൈലിയിലും പഞ്ചായത്തീരാജിന്റെ ഉദ്ദേശലക്ഷ്യങ്ങളെ വ്യക്തമായി അവതരിപ്പിക്കുകയുണ്ടായി.അത് കൊണ്ട് തന്നെ ജനങ്ങള്‍  അതുള്‍കൊള്ളുകയും ചെയ്തു. പഞ്ചായത്തീരാജിനെ കുറിച്ച് ഗാന്ധിജി പറഞ്ഞത് ഇങ്ങനെയാണ് :'' പഞ്ചായത്തിന് ഒരു പ്രാചീന സൗഭാഗ്യമുണ്ട്. ഒരു നല്ലവാക്കാണത്. ഗ്രാമവാസികള്‍ തെരഞ്ഞെടുക്കുന്ന അഞ്ചുപേരടങ്ങിയ ഒരു സമിതിയെന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. ഇന്ത്യയിലെ നിരവധി റിപബ്ലിക്കുകള്‍ ഭരിച്ച് പോന്ന ഒരു ഭരണ സമ്പ്രദായത്തെ അത് പ്രതിനിധാനം ചെയ്യുന്നു. ബ്രട്ടീഷ് ഗവണ്‍മെന്റ് അതിന്റെ നിര്‍ദ്ദാക്ഷിണ്യമായ നികുതി പിരിവ് സമ്പ്രദായം കൊണ്ട് പഴയ റിപബ്ലിക്കുകള്‍ മിക്കവാറും നാമാവശേഷമാക്കികളഞ്ഞു.  ആ നികുതി പിരിവിന്റെ ആകസ്മികമായ ആഘാതത്തെ തടഞ്ഞുനിര്‍ത്താന്‍ അവക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസുകാര്‍ ഗ്രാമമൂപ്പന്‍മാര്‍ക്ക് സിവിലും ക്രിമിനലും അധികാരങ്ങള്‍ നല്‍കി പഴയ സമ്പ്രദായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു അപക്വശ്രമം നടത്തുകയാണിപ്പോള്‍. ആദ്യത്തെ ശ്രമം 1921 ലാണുണ്ടായത്. അത് പരാജയമടഞ്ഞു. വീണ്ടും ഇപ്പോള്‍ ശ്രമിക്കുകയാണ്. ക്രമാനുസൃതമായും യോഗ്യമായും അല്ല പരീക്ഷണമെങ്കില്‍ അത് പരാജയപ്പെടും.' 1931 ല്‍ യംഗ് ഇന്ത്യയില്‍ ഗാന്ധിജി എഴുതിയ പഞ്ചായത്തീരാജിനെ കുറിച്ചുള്ള ലേഖനത്തിലാണ് അദ്ദേഹം ഈ അഭിപ്രായം നടത്തിയത്.
പഞ്ചായത്തുകള്‍ അധികാരനിര്‍വഹണം നടത്തേണ്ടതു വളരെ ശ്രദ്ധയോടെ ആയിരിക്കണമെന്നു ഗാന്ധിജി ഓര്‍മ്മപ്പെടുത്തുകയുണ്ടായി. സ്വാന്തന്ത്ര്യലബ്ധിക്കു മുമ്പു പഞ്ചായത്തുകളുടെ നിര്‍വ്വഹണവും പ്രവര്‍ത്തനവും കോണ്‍ഗ്രസ് പ്രസ്ഥാനത്തിലൂടെ നടത്താനാണ് ഗാന്ധി ഉദ്ദേശിച്ചത്. വഴിവിട്ട് പ്രവര്‍ത്തിക്കുന്ന അധികാര ദുര്‍വിനിയോഗം ചെയ്യുന്ന പഞ്ചായത്തുകളെയാണ് ഗാന്ധിജി ശക്തമായി വിമര്‍ശിച്ചത്. ഇന്നും ആശങ്ക നില നില്‍കുന്നുണ്ട്.